കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നൂറിലധികം ക്രൈസ്തവരെ വധിച്ചു

കോംഗോ: സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ക്രൈസ്തവര്‍ക്കെതിരേ ഇസ്ലാമിക ഭീകരര്‍ ആക്രമണം ശക്തമാക്കുന്നു. കഴിഞ്ഞ മാസം ഭീകരര്‍ നൂറിലധികം ക്രൈസ്തവരെ കൊലചെയ്തതായി നിരീക്ഷണ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 14 ന് ഇട്ടൂരി പ്രവിശ്യയില്‍ പിഗ്മി വിഭാഗത്തില്‍പ്പെട്ട 46 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി നാലിന് ബെന്നി മേഖലയിലെ എംവേണ്ട ഗ്രാമത്തില്‍ 22 പേരെയും അയല്‍ ഗ്രാമമായ ടിംഗ് വെയില്‍ 25 പേരെയും വധിച്ചു. ഇതിന് ഒരാഴ്ച മുമ്പ് മറ്റൊരു 17 പേര്‍ കൂടി ഈ മേഖലയില്‍ കൊല്ലപ്പെട്ടിരുന്നു.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന ഭീകരസംഘടനയാണ് കൊലപാതകങ്ങള്‍ക്കു പിന്നിലെന്ന് ഓപ്പണ്‍ ഡോര്‍സ് വക്താവ് ഇല്യഡിജാദി പറഞ്ഞു. 2021ല്‍ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് കോംഗോയിലാണെന്നും അദ്ദേഹം പറഞ്ഞു. കോംഗോയിലെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ക്രൈസ്തവരാണ്.