
കൊച്ചി: അഭയകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവ സഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവച്ചാണ് ഈ അപവാദപ്രചരണം എന്നത് ദുഃഖകരമാണ്.
സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നത് സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത താല്‍പര്യങ്ങളോടെ സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ് തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്.
അഭയകേസില്‍ സി.ബി.ഐ. കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തിന്‍റെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള സമൂഹം എന്നനിലയില്‍ സഭ സ്വീകരിക്കുന്നു. എന്നാല്‍ വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് പരിണതപ്രജ്ഞരായ ന്യായാധിപന്മാരും ഫോറന്‍സിക് വിദഗ്ധരും കുറ്റാന്വേഷണ മേഖലയില്‍ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിനോട് ചേര്‍ന്നാണ് സീറോ മലബാര്‍ സഭയും ചിന്തിക്കുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങളെപ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേല്‍ക്കോടതികളുടെ വിധിതീര്‍പ്പില്‍ വസ്തുതകളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്നു സഭയ്ക്കു പ്രതീക്ഷയുണ്ട്.
അഭയാകേസിനോടനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍തന്നെ സ്വകാര്യവെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വയം മാറിനില്‍ക്കണം. ഇത്തരം ചിന്താഗതിയോട് സഭ യോജിക്കുന്നില്ല. ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അഭ്യര്‍ഥിച്ചു.