പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിക പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
‘മിഷനെ അറിയുക, മിഷനറിയാവുക’ എന്ന ആപ്തവാക്യവുമായാണു പ്രേഷിത വാരാചരണ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോര്‍ജ് ആലഞ്ചരി, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രേഷിതര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പാനികുളമാണു ദീപം തെളിച്ചു പ്രേഷിതവാരം ഉദ്ഘാടനം ചെയ്തത്.
സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വാസികള്‍ കൂടുതല്‍ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരമൊരുക്കുന്നതിനുള്ള പ്രേഷിത വാരാചരണം എല്ലാവര്‍ഷവും ജനുവരി ആറുമുതല്‍ പന്ത്രണ്ടു വരെയാണ് നടത്തുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ചാണ് സഭാ, രൂപത, ഇടവക, തലങ്ങളില്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, കമ്മിഷന്‍ ഫോര്‍ ഇവാന്‍ഞ്ചലൈസേഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ റോസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.